ന്യൂഡൽഹി: "വോട്ട് ചോരി’ ആരോപണത്തിനു പിന്നാലെ ബിജെപിക്കെതിരേ "സീറ്റ് ചോരി’ആരോപണവുമായി കോണ്ഗ്രസ്. മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളുകയും ജാർഖണ്ഡിൽ ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർഥി പരിമൾ നത്വാനിയുടെ പത്രിക പൂർണമല്ലാതിരുന്നിട്ടും സ്വീകരിക്കുകയും ചെയ്ത പക്ഷപാതപരമായ തീരുമാനത്തിനെതിരേയാണ് കോണ്ഗ്രസ് രംഗത്തുവന്നത്.
ജനാധിപത്യ രീതിയിൽ ജയിക്കുന്നതിനു പകരം തെരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം നടത്തി എളുപ്പവഴി തേടുകയാണെന്ന് രാഹുൽ ആരോപിച്ചു. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിനെത്തുടർന്ന് മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് രാഹുലിന്റെ ആരോപണം.
വിഷയത്തിൽ ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നിരയിൽ അപ്രതീക്ഷിതമായുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്നലെ ചേർന്നിരുന്നു. മധ്യപ്രദേശ്, ജാർഖണ്ഡ് സംഭവങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
മീനാക്ഷി നടരാജനെതിരേ ഒരു ക്രിമിനൽ കേസ്പോലും നിലവിലില്ല. അവർക്കെതിരേ കോടതി ഒരു നോട്ടീസ് മാത്രമാണ് അയച്ചത്. സത്യവാങ്മൂലത്തിൽ ഇത് പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നാമനിർദേശ പത്രിക തള്ളിയത്. എന്നാൽ, ജാർഖണ്ഡിൽ പത്രിക പൂർണമല്ലാതിരുന്നിട്ടും ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചു.
ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ നേരിടുന്ന പരിതാപകരമായ അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂർണമായും തകർക്കുന്ന നടപടി ഉണ്ടായിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുകയാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ബിജെപി ഒരു വശത്ത് മറ്റു പാർട്ടികളിലെ അംഗങ്ങളെ ചാക്കിട്ട് പിടിക്കുകയും മറുവശത്ത് സീറ്റുകൾ മോഷ്ടിക്കുകയാണെന്നും അദ്ദേഹം പരിഹ സിച്ചു.